സീയൂൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന് മൂത്ത ആൺകുട്ടി ഉണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാൻ ശ്രമിച്ചുവരുന്നതായി ദക്ഷിണകൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്‍റലിജൻസ് സർവീസ് (എൻഐഎസ്).
അതേസമയം മകൻ ഉണ്ടായാലും ഇല്ലെങ്കിലും കിമ്മിന്‍റെ കൂടെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന മകൾ കിം ജു ഏ ആയിരിക്കും ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരി എന്ന കാര്യത്തിൽ ഏതാണ്ടു തീർച്ചയുണ്ടെന്നും എൻഐഎസ് അറിയിച്ചു.
കിമ്മിനും ഭാര്യ റി സോൾ ജുവിനും ആൺമക്കൾ ഇല്ലെന്ന് എൻഐഎസ് സ്ഥിരീകരിച്ചതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് എൻഐഎസ് വ്യാഴാഴ്ച ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കിമ്മിന് ആൺമക്കൾ ഉണ്ടായാലും മകൾ കിം ജു ഏ തന്നെയായിരിക്കും അനന്തരാവകാശി എന്നാണ് എൻഐഎസിന്‍റെ നിഗമനം. ജു ഏയിക്ക് ഇപ്പോൾ 13 വയസുണ്ടെന്നാണ് കരുതുന്നത്. ജു ഏ അടുത്തകാലത്ത് കിമ്മിനൊപ്പം പല വേദികളിലും പ്രത്യക്ഷപ്പെടുന്നുണ്ട്.
ജു ഏയിക്കു താഴെ ഒരു കുട്ടി കൂടി കിമ്മിന് ഉള്ളതായി കരുതുന്നു. ഇത് ആണാണോ പെണ്ണാണോ എന്നതിൽ സ്ഥിരീകരണമില്ല.
ജു ഏയുടെ സ്ഥാനാരോഹണം ഉത്തരകൊറിയൻ നേതൃനിരയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. 1948 ൽ ഉത്തരകൊറിയ സ്ഥാപിതമായതു മുതൽ കിം കുടുംബത്തിലെ ആണുങ്ങളാണ് ഭരണം നടത്തുന്നത്. സൈനിക നേതൃത്വം അടക്കം പെൺഭരണത്തെ എതിർത്തേക്കാം.
42 വയസ് മാത്രം പ്രായമുള്ള കിം അനന്തരാവകാശിയെ ഉടൻ നിശ്ചയിക്കാൻ സാധ്യതയില്ലെന്നും ഒരഭിപ്രായമുണ്ട്.